തിരുവനന്തപുരം: സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എഡിറ്റിംഗ്, സെൻസറിംഗ് വിവാദത്തിൽ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’യുടെ തീരുമാനത്തെ വിമർശിച്ചു മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രസാധന സ്ഥാപനം സ്വന്തം നട്ടെല്ലിൽ വിട്ടുവീഴ്ച ചെയ്യുന്പോൾ അതു ജനാധിപത്യത്തെയാണ് ദുർബലപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സോണിയ ഗാന്ധിയുടെ ആത്മകഥ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യഥാർഥ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ കഴിയുന്പോൾ, ഇന്ത്യയിൽ മാത്രം വസ്തുതകൾ എഡിറ്റ് ചെയ്യാനും മാറ്റാനും എന്തുകൊണ്ടാണ് ശ്രമമെന്ന ചോദ്യം വി.ഡി. സതീശൻ ഉയർത്തി.ഇന്ത്യയിലെ പ്രസാധനവുമായി ബന്ധപ്പെട്ടുണ്ടായതായി പറയപ്പെടുന്ന സെൻസറിംഗ്, എഡിറ്റിംഗ് തീരുമാനങ്ങൾ ഏറെ ആശങ്കാജനകമാണ്.
സത്യം യഥാർഥ രൂപത്തിൽ ലോകമെന്പാടും പ്രസിദ്ധീകരിക്കാൻ കഴിയുന്പോൾ ഇന്ത്യയിൽ മാത്രം വസ്തുതകൾ മാറ്റിമറിക്കാനുള്ള ശ്രമം എന്തിനാണ്? കേന്ദ്ര സർക്കാരിന്റെ ഭരണരീതിക്കെതിരേയും വി.ഡി. സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു.
അധികാരത്തിലുള്ളവരെ പ്രീതിപ്പെടുത്താനായി സത്യത്തെ എഡിറ്റ് ചെയ്ത് ഇല്ലാതാക്കാൻ കഴിയില്ല. വസ്തുതകൾ അടിച്ചമർത്തുന്നത് ഉത്തരവാദിത്വത്തെയും സുതാര്യതയെയും നേരിടാനുള്ള ഭയമാണ് വെളിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.